തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ നേട്ടങ്ങളെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാദപ്രതിവാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച ചെറുതും വലുതുമായ പദ്ധതികളെ സംബന്ധിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി രാജീവ് വിശദീകരിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ലോഡ്ഷെഡിംഗും പവർകട്ടും ഇല്ലായിരുന്നു. നമ്മുടെ കുട്ടികൾക്കു ഇതു രണ്ടും എന്താണെന്നും പോലും അറിയില്ല. ഡിക്ഷണറിയിൽ പോലും ഈ രണ്ടു വാക്കുകൾ ഇല്ലെന്നും കേരളം ഈ കാലത്താണു വ്യവസായ രംഗത്തു ഏറെ അഭിവൃദ്ധിപ്പെട്ടതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെ മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടു. പത്തുകൊല്ലം മുന്പാണു പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പരിഹാസം. ഇതോടെ ഇരുവരും തമ്മിൽ വാദപ്രതിവാദമായി.
കേരളത്തിൽ 15 വയസുള്ള കുട്ടിക്ക് പവർക്കെട്ടും എന്താണെന്ന് അറിയില്ലെന്നും ഇതാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ വലിയ മുന്നേറ്റമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പത്തുവർഷത്തിനിടെ ലോഡ് ഷെഡിംഗും പവർക്കട്ടും അപ്രത്യക്ഷമാക്കുന്ന നേട്ടം കേരളത്തിന്റെ വൈദ്യുത ഉത്പാദനരംഗത്തു കൈവരിക്കാനായി. ഇതിനെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചപ്പോൾ എവിടെയെങ്കിലും പവർക്കെട്ട് ഉണ്ടെങ്കിൽ അതു സഭയിൽ തന്നെ പറയാമെന്നു മന്ത്രി വെല്ലുവിളിച്ചു.
ചിലർ പത്തുവർഷമായി ഇരുട്ടിലാണ്. അവരെ രക്ഷപ്പെടുത്താനാകില്ല. സ്വയം ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണ ശേഷിയോ മാന്ത്രികവടിയോ എന്റെ കൈയിലില്ല. ലണ്ടനിലെ ഇക്കണോമിസ്റ്റ് എന്ന വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനം ചൂണ്ടിക്കാട്ടി തന്റെ വാദങ്ങളെ മന്ത്രി ബലപ്പെടുത്തി.
ഇതിനിടെ കുഞ്ഞാലിക്കുട്ടി വീണ്ടും ഇടപെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്ന മെഗാപ്രോജക്ട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മെട്രോയുടെ തുടക്കം ഇ.കെ. നായനാരുടെ കാലാത്തായിരുന്നുവെന്നതു മറക്കരുതെന്നു മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കന്പനിക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണു ഡിഎംആർസിക്ക് അതു ലഭിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.